Wednesday, October 28, 2009

ചായ

കുട്ടികള്‍ പരീക്ഷ എഴുതികൊണ്ടിരിക്കുകയാണ്. പുറത്ത് ചുട്ടുപൊള്ളുന്ന വെയില്‍. ഒരു ഇല പോലും അനങ്ങുന്നില്ല. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചിട്ടു അധികം കാലമായിട്ടില്ല. കുട്ടികള്‍ വലിയ പ്രശ്നക്കാരല്ലത്തതുകൊണ്ട് പരീക്ഷ നടത്തിപ്പിനു വലിയ പ്രശ്നങ്ങളില്ല.

അപ്പോഴാണ്‌ ക്യാന്റീനിലെ കുട്ടി ചായയും ചെറിയ എന്തോ പലഹാരവുമായി വന്നത്. - പരീക്ഷ "ഇന്‍വിജിലേഷന്‍" ചായ. ഞാന്‍ നില്ക്കുന്ന ഹാളില്‍ വേറെ ആരും ഇല്ലാത്തതുകൊണ്ട് പുറത്ത് പോവാന്‍ പറ്റില്ല. അവിടെ നിന്നുകൊണ്ട്‌ തന്നെ അത് കഴിക്കണം.ഇത്രയും കുട്ടികള്‍ ഇരുന്നു പരീക്ഷ എഴുതുമ്പോള്‍ അവരുടെ മുന്‍പില്‍ വച്ചു ഞാന്‍ മാത്രം ചായ കുടിക്കുന്നതെങ്ങനെ?

കാലങ്ങള്‍ വകഞ്ഞ് മാറ്റിക്കൊണ്ട് ഓര്‍മ്മകള്‍ വികൃതികുട്ടികളെപ്പോലെ മനസ്സിലേക്ക് തള്ളിക്കയറി. ഞങ്ങളുടെ നാട്ടിന്പുറത്തുള്ള സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന സമയം. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.തത്ക്കാലം നമുക്കു അയാളെ സാജു എന്ന് വിളിക്കാം. സാജുവിന്റെ അമ്മ അവിടുത്തെ തന്നെ ടീച്ചര്‍ ആണ്.

എന്നും ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കളിക്കുമ്പോള്‍ സാജുവിന്റെ അമ്മ അവനെ വിളിക്കും. കളി നിര്‍ത്തി സാജു ടീച്ചര്‍മാരുടെ മുറിയിലേക്ക് പോവും. ആദ്യമോന്നും കാര്യം മനസ്സിലായിരുന്നില്ല. പിന്നീടെപ്പൊഴോ മനസ്സിലായി അവന്‍ അവരുടെ കൂടെ ചായ കുടിക്കാനാണ് പോവുന്നതെന്ന്. അവന്‍ അവരുടെ കൂടെ ഇരുന്നു പാല്‍_ചായ കുടിക്കാറുണ്ടെന്നും.എന്റെ അമ്മ ഒരു ടീച്ചര്‍ അല്ലാത്തത്തിനു ഞാന്‍ ആദ്യമായി സങ്കടപ്പെട്ടത് അന്നാണ് (പല അവസരങ്ങളിലും പിന്നീട് പക്ഷെ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട് - അമ്മയ്ക്ക് എന്റെ കൂടെ കളിയ്ക്കാന്‍ ഒരുപാടു സമയം ഉണ്ടായിരുന്നുവല്ലോ).

ഒന്നു-രണ്ടു വര്‍ഷങ്ങക്ക് ശേഷം എനിക്കൊരു ചെറിയമ്മ വന്നു. ചെറിയമ്മ അവിടുത്തെ ടീച്ചര്‍ ആയി ജോലിക്ക് കയറി. ആദ്യ ദിവസത്തെ ഇന്റര്‍വെല്‍ സമയം.സാജുവിനെ അവന്റെ അമ്മ വിളിച്ച ഉടനെ എന്നെ ചെറിയമ്മ വിളിച്ചു. കുട്ടികള്‍ എല്ലാവരും പുറത്ത് പോയ ഒരു ക്ലാസ്സ്‌-റൂം തന്നെയാണ് ടീച്ചര്‍മാരുടെയും മുറി. അവിടെ ചെന്നപ്പോള്‍ എനിക്കായി ഒരു പാല്‍_ചായയും എന്തോ ഒരു പലഹാരവും വെച്ചിരിക്കുന്നു. സന്തോഷത്തോടെ അവിടെയിരുന്ന് അതൊക്കെ കഴിച്ചു. പിന്നീടെന്നും അത് തുടര്‍ന്നു.

ഇതിന്റെ മറ്റൊരു വശം ആലോചിക്കാനുള്ള ബുദ്ധിയോ പക്വതയൊ എനിക്ക് അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ അറിയുന്നു ഞാന്‍ ചെയ്തിരുന്നത് ഒരു മോശം കാര്യമായിരുന്നു എന്ന്. ആദ്യം സാജു ഒറ്റയ്ക്ക് പോയിരുന്നപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടതുപോലെ പിന്നീട് ഞങ്ങള്‍ രണ്ടു പേരും പോവാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരും സങ്കടപെട്ടിട്ടുണ്ടാവില്ലേ? അത് തിരിച്ചറിയാതെ ഞാന്‍ കുറച്ചെന്തോ വലിയവനായി എന്നുള്ള ഒരു അഹങ്കാരമായിരുന്നില്ലേ എന്റെ മനസ്സിലുണ്ടായിരുന്നത്? അന്ന് ആ പ്രായത്തില്‍ അത് തിരിച്ചറിയാന്‍ എനിക്ക് പറ്റിയില്ല.

ഇപ്പോള്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട് - കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഞാനും കഴിക്കാതിരിക്കാന്‍.

പരീക്ഷ എഴുതുന്ന കുട്ടികളുടെ മുന്‍പില്‍ വച്ചു അവര്ക്കു കൊടുക്കാതെ ഒന്നും കഴിക്കാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല.........


ക്യാന്റീനിലെ കുട്ടി തിരിച്ചുപോയിരിക്കുന്നു...................................



Tuesday, October 27, 2009

ഓര്‍മ്മകള്‍

പൊട്ടിച്ചിരിയുടെ അലകളും സന്താപത്തിന്റെ ചുഴിക്കുത്തുകളുമായി ഒഴുകുന്ന ജീവിത സരണിയുടെ മണല്‍ത്തീരത്ത് നാമുണ്ടാക്കുന്ന ഒഴുക്കുപാടുകളാണ് ഓര്‍മ്മകള്‍. ആ ഒഴുക്കിനെതിരെ മനസ്സുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ അവ നമുക്കു വീണ്ടും കാണാം. ചിലവ പൂര്‍ണമായും മാഞ്ഞു പോയിരിക്കും. ചിലത് പായല്‍ പിടിച്ചു മങ്ങിയിരിക്കും. എന്നാല്‍ മറ്റു ചിലവയാവട്ടെ, ഒട്ടും മങ്ങാതെ പൂര്ണ്ണരൂപത്തില്‍ അവിടെ തന്നെ അവശേഷിക്കുന്നുണ്ടാവും.ചിരിയുടെയും കരച്ചിലിന്റെയുമൊക്കെ കക്കകളും മുത്തുകളും അതില്‍ പറ്റിപ്പിടിച്ചിരിക്കും. അവ പെറുക്കിയെടുക്കുമ്പോള്‍ കിട്ടുന്നത് മനസ്സിന് വല്ലാത്തൊരു സുഖമാണ്.

നമ്മുടെ ജീവിത ചരിത്രമാണ്‌ ഓര്‍മ്മകള്‍. അത് നാം തന്നെ സൃഷ്ടിക്കുന്നതാണ്.........

Friday, October 23, 2009

ഏകാന്തനായ ശുനകന്‍

{എന്റെ അദ്ധ്യാപക ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതാനാണ് ഉദ്ദേശിച്ചതെങ്കിലും ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് കവിത തര്‍ജമ ചെയ്തത് വെച്ചു തുടങ്ങാം എന്ന് വിചാരിക്കുന്നു...}

ഏകാന്തനായ ശുനകന്‍

മെലിഞ്ഞൊരു പട്ടിയാവുന്നു - ഞാന്‍
ബുദ്ധിയുള്ളോരു പട്ടി.
ഏകനായി കാടു തോറും
പാത തോറും തെരുവ് തോറും
തെണ്ടി നടക്കലെ ജോലി.
എല്ലാം സഹിച്ചു തളര്‍ന്നോന്‍
തീറ്റ തേടിയലഞ്ഞു തളര്‍ന്നോന്‍
ചീത്തയായൊരു പട്ടിയാവുന്നു - ഞാന്‍
ഭ്രാന്തനായൊരു പട്ടി.

ആടിനെ കൊന്നും കവര്‍ന്നും - രാത്രിയില്‍
ചന്ദ്രനു നേരെ കുരച്ചും
രാത്രി മനുജന്റുറക്കം കെടുത്തിയും
ഞാനൊരു കേമനാവുന്നു.

സ്വാതന്ത്ര്യമുള്ളോരു പട്ടിയാവുന്നു - ഞാന്‍
കാല് നക്കാത്തൊരു പട്ടി.
അരോഗ്യമില്ലാതെ, ഭക്ഷണം തേടി -
കവാടത്തില്‍ മുട്ടാതെ
കൂട്ടുകാരില്ലാതെ, തിന്നാന്‍,കുടിപ്പാനു-
മില്ലാതെ തെണ്ടി നടക്കുന്ന പട്ടി.
അടയുന്ന വാതിലും ചീറും ശിലകളും
തുപ്പും ചവിട്ടും വെറുപ്പും
മാത്രമെ ബാക്കിയാവുന്നു.

ചിലരെന്റെ കൂടെ വരുന്നു - പക്ഷെ
അവരും പിരിഞ്ഞുപോവുന്നു
എനിക്ക് താണ്ടേണ്ടൊരു പാതയെത്ര
കഠിനമായുള്ളതാണോര്‍ക്കുന്നു ഞാന്‍.
എത്രയും നല്ലതാണെന്റെ പാത
സുസ്ഥിരമായൊരു പാതയല്ലോ.
അന്വേഷണത്തിന്‍ വിശപ്പുമായി
ഏകനായ്‌ യാത്ര തുടരുന്നേന്‍.

Friday, October 9, 2009

ഇന്നലെ, നാളെ, ഇന്നു

ഇന്നലെയുടെ ഓര്‍മകളും നാളെയുടെ സ്വപ്നങ്ങളും പേറുന്ന ഇന്നിലുള്ളതോ - കുറെ യാഥാര്ത്ഥ്യങ്ങള്‍!

ഞാന്‍

എന്റെ പേര് രഘു

തലമുണ്ട വാരിയത്ത് ,ഉണ്ണിയുടെയും തങ്കത്തിന്റെയും മകനായ ഞാന്‍,
തലമുണ്ടയിലെ പ്രാഥമിക വിദ്യാലയത്തില്‍,വാരിയത്തെ കുട്ടിയായിരുന്നു.

കുറ്റിപ്പുറത്ത് ഹൈസ്കൂളില്‍, ഞാന്‍ എടപ്പാളില്‍ നിന്നും വരുന്ന രഘുവായിരുന്നു.

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ മലപ്പൂറം ജില്ലക്കാരനായിരുന്ന ഞാന്‍,
ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ മലയാളിയായി.

ഉത്തരേന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരാള്‍ എന്നെ മദ്രാസിയാക്കി.

വിദേശത്ത് ഇന്ത്യക്കാരനായും, ഭൂമിക്കു പുറത്തു ഭൂനിവാസിയായും ഞാന്‍ അറിയപ്പെടാനാണ് സാധ്യത.. അതിനുമപ്പുറം എന്താവുമെന്ന് തന്നെ അറിയില്ല.

ആരാണ് ഞാനെന്ന്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.........................