Tuesday, April 21, 2015

സുരക്ഷയില്ലാത്ത കളികൾ


     2015 മാർച്ച് 27-ന്‌ എന്റെ ഒരു സഹോദരൻ (ചെറിയച്ഛന്റെ മകൻ) ഒരു അപകടത്തിൽ മരിച്ചു. നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവിടെ സംഘടിപ്പിച്ച ഒരു കാർണിവൽ ഷോയിൽ റിവോൾവിങ്ങ് ചെയർഎന്ന റൈഡിൽ നിന്നാണ്‌ അപകടമുണ്ടായത്. കുറേയധികം കറങ്ങുന്ന കസേരകൾ ഒരു കറങ്ങുന്ന പ്രതലത്തിൽ ഉറപ്പിച്ചതാണ്‌ റിവോൾവിങ്ങ് ചെയറിന്റെ പൊതുവായ രൂപം. പല രീതിയിലും വേഗത്തിലും കസേരകളും അവയുറപ്പിച്ച പ്രതലവുമൊക്കെ കറങ്ങും. അതുകൊണ്ടുതന്നെ അത് എങ്ങനെയൊക്കെ കറങ്ങും എന്നതിനെപ്പറ്റി അതിൽ ഇരിക്കുന്നവർക്ക് യാതൊരു മുൻധാരണയും ഉണ്ടാവും എന്ന് തോന്നുന്നില്ല. ബാലൻസ് പോവാതെ പിടിച്ചിരിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. അങ്ങനെയൊരു കസേരയിൽ ഇരിക്കുമ്പോൾ എങ്ങനെയോ അവന്റെ ബാലൻസ് പോവുകയും (അങ്ങനെ ഞങ്ങൾ കരുതുന്നു), അവൻ ഒരു വശത്തേക്ക് ചെരിയുകയും ചെയ്തു. അപ്പോൾ തൊട്ടപ്പുറത്തെ കസേര അവന്റെ പിൻകഴുത്തിൽ ശക്തിയായി വന്നിടിക്കുകയും അവൻ തത്ക്ഷണം മരിക്കുകയുമാണ്‌ ഉണ്ടായത്. 

    ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങൾക്കറിയാൻ കഴിഞ്ഞ വിവരങ്ങൾ പേടിപ്പിക്കുന്നവയാണ്‌. ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ, അവരുടെ ഉത്സവാവേശങ്ങളെ പരമാവധി മുതലെടുത്ത്, പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ്‌ ഇത്തരം വിനോദപ്രകടനങ്ങളുടെ നടത്തിപ്പുകാർക്കുള്ളത്. അതിന്‌ ഇവിടുത്തെ അധികാരികളും ഒരു പരിധി വരെ കൂട്ട് നില്ക്കുന്നുണ്ടെന്നും സംശയിക്കാവുന്നതാണ്‌. ശക്തമായ നിയമസംവിധാനത്തിന്റെ അഭാവവും ഇവർക്ക് കൂട്ടാവുന്നുണ്ട്.

Source:Google Images
ഞങ്ങളുടെ നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നവയാണ്‌. (സുരക്ഷാമേഖയിൽ ഉന്നതസ്ഥാനത്തുള്ള പലരും ഇവ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്)
  1. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങളില്ലാതെയാണ്‌ ആ യന്ത്രം പ്രവർത്തിപ്പിച്ചിരുന്നത്.
    1. ആകെയുണ്ടായിരുന്ന ഒരു സുരക്ഷ, അങ്ങോട്ടുമിങ്ങോട്ടും നീക്കാവുന്ന ഒരു ലോഹദണ്ഡായിരുന്നു. കയറി ഇരുന്നു കഴിഞ്ഞാൽ നമ്മൾ തന്നെ നമ്മുടെ അടുത്തേക്ക് പിടിച്ചിടുകയും അത് മുറുക്കി പിടിച്ചിരിക്കുകയും വേണം. വിട്ടു പോവാതിരിക്കാൻ പൂട്ടോ മറ്റ് കാര്യങ്ങളോ ഇല്ലായിരുന്നു.
    2. വശങ്ങളിലേക്ക് വീഴുന്നത് തടയാൻ പര്യാപ്തമായ ഉയരം കസേരകളുടെ വശങ്ങൾക്കില്ലായിരുന്നു.
    3. ഹെൽമെറ്റ്, ജാക്കറ്റ് തുടങ്ങിയ യാതൊരു സുരക്ഷാ ഉപകരണങ്ങളും അതിൽ കയറുന്നവർക്ക് കൊടുത്തിരുന്നില്ല.
    4. സുരക്ഷാമാനദണ്ഡങ്ങളെപ്പറ്റിയുള്ള യാതൊരു മുന്നറിയിപ്പും എവിടേയും പ്രദർശിപ്പിച്ചിട്ടില്ലായിരുന്നു
  2. കേരളത്തിൽ അവധി, ഉത്സവ കാലങ്ങളായതിനാൽ ഇത്തരം ഒരുപാട് വിനോദോപാധികൾ പലയിടങ്ങളിലും താത്കാലികമായി തട്ടിക്കൂട്ടുന്നുണ്ട്. കുട്ടികളടക്കമുള്ള ഒരുപാടാളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്.
  3. മിക്കവാറും സ്ഥലങ്ങളിൽ പരിശീലനം ലഭിക്കാത്ത അവിദഗ്ദ്ധ തൊഴിലാളികളാണ്‌ ഇവ പ്രവർത്തിപ്പിക്കുന്നത്.
  4. ശരിയായ ഇൻഷുറൻസ് പരിരക്ഷ പോലും എടുക്കാൻ ഉടമസ്ഥൻമാർ തയ്യാറാവുന്നില്ലെന്നാണ്‌ അറിയാൻ കഴിഞ്ഞത്. ഇവിടെ തന്നെ, ഈ അപകടത്തിന്‌ രണ്ട് ദിവസം മുൻപ് മറ്റൊരു ഉപകരണത്തിലുണ്ടായ ഒരു ചെറിയ അപകടത്തിന്റെ പേരിൽ പോലീസ് നിർബന്ധിച്ചതുകൊണ്ടാണ്‌ ഇൻഷുറൻസ് പരിരക്ഷ  എടുത്തതെന്നാണ്‌ മനസ്സിലാക്കുന്നത്.
  5. അതുപോലെ തന്നെ ഉപകരണങ്ങളുടെ ഫിറ്റ്നസ്സിലും ശ്രദ്ധിക്കുന്നില്ലെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
  6. ഇത്തരം പ്രകടനങ്ങൾക്ക് അനുവാദം കൊടുക്കേണ്ട അധികാരികള്‍ (മുനിസിപ്പാലിറ്റി തുടങ്ങിയവർ) മേൽ പറഞ്ഞ തരത്തിലുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ്‌ അനുവാദം കൊടുക്കുന്നതെന്നും കേൾക്കുന്നു.
  7. ഇത്തരം പ്രകടനങ്ങളുടെ ഉടമസ്ഥാവകാശം മൊത്തത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്‌. ഉദാഹരണമായി, ഈ പ്രത്യേക പരിപാടിയിൽ മൊത്തം മൂന്ന് ഇനങ്ങളുണ്ട്. അവ മൂന്നും ബീഹാർ, ബംഗാൾ, മറ്റേതോ ഉത്തരേന്ത്യൻ സംസ്ഥാനം എന്നിവിടങ്ങളിലെ ആരുടേയൊക്കെയോ ആണ്‌. അവരിൽ നിന്നും ഇവ പ്രത്യേകമായി വാടകക്കെടുത്ത് ഇവിടെയൊരാൾ ഒറ്റ പരിപാടി ആയി  നടത്തുന്നു. ഇനി, അമ്പലപ്പറമ്പ് മറ്റൊരാൾ വാടകക്കെടുത്ത്, ഷോ നടത്താൻ ഇയാളെ ഏല്പ്പിക്കുന്നു. അവിടെ ഇതെല്ലാം പ്രവർത്തിപ്പിക്കുന്നതാവട്ടെ, മറ്റേതോ തൊഴിലാളികളും. എന്തെങ്കിലും പ്രശ്നം വന്നാൽ, ഇതിൽ ആര്‌ ഉത്തരവാദിയാവും ?

ഇതെല്ലാം കാണിക്കുന്നത് ഈ രംഗത്ത് നിലനില്ക്കുന്ന വളരെ വലിയ ഒരു അപകടസ്ഥിതിയാണ്‌.  പൊതുജനങ്ങളുടേയും അധികാരികളുടേയും ശ്രദ്ധ ഈ കാര്യത്തിൽ അടിയന്തിരമായി പതിഞ്ഞില്ലെങ്കിൽ അപകടങ്ങളും ജീവഹാനികളും ഇനിയുമൊരുപാടുണ്ടാവും. അതൊഴിവാക്കാനുള്ള ശ്രമങ്ങളാണ്‌ ഞങ്ങൾക്ക് അവനു വേണ്ടി അർപ്പിക്കാനുള്ള കണ്ണീർപ്പൂക്കൾ

Friday, April 17, 2015

നേത്രനാരായണന്‍

   പ്രാചീന കേരള സമൂഹത്തിൽ എല്ലാറ്റിന്റേയും അവസാനവാക്കായിരുന്ന ആഴ്_വാഞ്ചേരി തമ്പ്രാക്കളുടെ ഒരു വിശേഷനാമമാണ്‌ നേത്രനാരായണൻ എന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് സാക്ഷാൽ നാരായണനെ നേരിട്ട് കണ്ടതുകൊണ്ടാണത്രെ അങ്ങനെ അറിയപ്പെടുന്നത്. പറഞ്ഞ് കേട്ടിട്ടുള്ള കഥ ഇപ്രകാരമാണ്‌: അഗ്നിഹോത്രി 99 യാഗങ്ങൾ ചെയ്ത് നൂറാമത്തേതിന്‌ തയ്യാറെടുക്കുന്ന സമയം. ദേവേന്ദ്രന്‌ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായി (100 യാഗങ്ങൾ ചെയ്താൽ ഇന്ദ്രനാവുമത്രേ). സഹായത്തിന്‌ മഹാവിഷ്ണുവിനെ സമീപിക്കുകയും അദ്ദേഹം യാഗാചാര്യനായ ആഴ്_വാഞ്ചേരി തമ്പ്രാക്കൾക്കു മുൻപിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് നൂറാമത്തെ യാഗം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ദേവേന്ദ്രൻ തന്റെ സ്ഥാനം നഷ്ടപ്പെടാതെ രക്ഷപ്പെട്ടുവെന്നാണ്‌ കഥ. അങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നാരായണനെ കണ്ട തമ്പ്രാക്കൾ നേത്രനാരായണനായി. തലമുറകളിലൂടെ ആ പേര്‌ എല്ലാ തമ്പ്രാക്കൾക്കും പകർന്ന് കിട്ടുന്നു.

Source: Google Images
        എന്നാൽ ഇതിനെ മറ്റൊരു രീതിയിൽ വായിക്കുമ്പോൾ നമുക്ക് കുറച്ചുകൂടി വിശാലമായ അർത്ഥം കിട്ടും. നാരായണനെ നേരിട്ട് കണ്ടയാൾ എന്നതിനെ നാരായണനെ കാണാൻ കഴിയുന്നയാൾ എന്നാക്കിയാൽ ആ വാക്കിന്റെ അർത്ഥവ്യാപ്തി കൂടും. തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലും എന്നു വേണ്ട ഈ ലോകത്തിലെ സകലതിലും ഈശ്വരാംശമുണ്ടെന്നും അതുകൊണ്ട് തന്നെ അവയിലൊക്കെ ആ ഈശ്വരദർശനം സാധ്യമാവണമെന്നും നമ്മുടെ പല തത്വശാസ്ത്രങ്ങളും ഉപദേശിക്കുന്നു. ഉദാഹരണമായിഈശാവാസ്യോപനിഷത്തിലെ രണ്ട് പാഠങ്ങൾ പറയുന്നത് ശ്രദ്ധിക്കുക.

                 ‘യസ്തു സർവ്വാണി,ഭൂതാന്യാത്മന്യേവാനുപശ്യതി,
                      സർവ്വഭൂതേഷു ചാത്മാനം തതോന വിജുഗുപ്സതേ
                 (ആരാണോ സർവ്വ പ്രാണികളേയും പരമാത്മാവിൽ ദർശിക്കുന്നത്, സർവപ്രാണികളിലും പരമാത്മാവിനെ ദർശിക്കുന്നത് അവൻ ആരേയും നിന്ദിക്കുന്നില്ല).

                 ‘യസ്മിൻ സർവ്വാണി ഭൂതാന്യാത്മൈവ ഭൂദ് വിജാനത:
                      തത്ര കോ മോഹ: ക: ശോക: ഏകത്വമനുപശ്യത:
                               (ഏതൊരവസ്ഥയിൽ പരമാത്മാവിനെ അറിയുന്നവന്‌ എല്ലാ പ്രാണികളും പരമാത്മാവിന്റെ രൂപമായി തോന്നുന്നുവോ, ആ അവസ്ഥയിൽ ഏകമാത്രനായ പരമാത്മാവിന്റെ സാക്ഷാത്കാരം അനുഭവിക്കുന്ന അവന്‌ എന്ത് മോഹം? എന്ത് ശോകം?)

    ആ അർത്ഥത്തിൽ നോക്കുമ്പോൾ, ഏകമാത്രനായ പരമാത്മാവിന്റെ സാക്ഷാത്കാരം അനുഭവിക്കുന്ന, ശോക മോഹങ്ങളില്ലാത്ത യോഗിയാണ്‌ ആഴ്_വാഞ്ചേരി തമ്പ്രാക്കൾ എന്നല്ലേ നേത്രനാരായണൻഎന്ന പദം കൊണ്ട് അർത്ഥമാക്കേണ്ടത്അങ്ങനെ വരുമ്പോൾ അദ്ദേഹം നരനിൽ നിന്നും നാരായണനിലേയ്ക്കുയരുന്നു. തലമുറകളിലൂടെ പകർന്നു വരുന്നതും ആ ഉൾക്കാഴ്ച തന്നെയായിരിക്കണം. അങ്ങനെയായിരിയ്ക്കണം അദ്ദേഹത്തിന്‌ സ്വർണ്ണപ്പശുവിൽ പോലും പരമാത്മചൈതന്യം ദർശിക്കാൻ സാധിച്ചതും. അപ്പോഴാണല്ലോ പാക്കനാരുടെ എല്ലാ തമ്പ്രാക്കളും തമ്പ്രാക്കൾആഴ്_വാഞ്ചേരി തമ്പ്രാക്കൾ തമ്പ്രാക്കൾഎന്ന  സ്തുതിക്ക് കൂടുതൽ വലുപ്പമുണ്ടാവുന്നത്.

Wednesday, April 15, 2015

വിഷു

വിഷു ഒരു വലിയ പ്രതീക്ഷയാണ്‌. ഇന്നലെ വരെ കഴിഞ്ഞതിന്റെയൊക്കെ അപ്പുറത്ത് ഒരു വലിയ ഐശ്വര്യം നമുക്ക് വേണ്ടി കാലം കാത്ത് വച്ചിരിക്കുന്നു എന്ന പ്രതീക്ഷ. അതിലേയ്ക്കാണ്ഓരോ മലയാളിയും വിഷുപ്പുലരിയിൽ കണി കണ്ടുണരുന്നത്.

ഏത് ധൂസരസങ്കല്പത്തിൽ വളർന്നാലും
ഏത് യന്ത്രവല്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും..... (വൈലോപ്പിള്ളി)
                                                                              എന്നതും നമ്മളൊർക്കുന്നു.

അതുകൊണ്ടൊക്കെയാണ്‌, ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ഓരോ മലയാളിയും വിഷു ആഘോഷിക്കുന്നത്.

          ഇങ്ങനെയൊക്കെ ആഘോഷിക്കുന്നുണ്ടെങ്കിലും, മറ്റു പലതിലുമെന്ന പോലെ ഇവിടേയും യഥാർത്ഥ അന്ത:സത്ത നഷ്ടപ്പെട്ട്ടു പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വിഷു ഉൾപ്പടെയുള്ള, മിയ്ക്കവാറും ഉത്സവാഘോഷങ്ങളും നമ്മുടെ സമൃദ്ധമായ കാർഷിക സംസ്കാരവുമായി വളരെയേറെ ബന്ധപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ടായിരിക്കണമല്ലോ വെള്ളരിയും ചക്കയും മാങ്ങയുമൊക്കെ നമ്മുടെ വിശുദ്ധകണിയായി മാറിയത്. വിത്തും കൈക്കോട്ടുമായി മണ്ണിലേയ്ക്കിറങ്ങാൻ നമ്മോട് ആഹ്വാനം ചെയ്യുന്ന പക്ഷി വിഷുവിന്റെ പ്രതീകമായി മാറിയതും.

          എന്നാൽ ഇന്നത്തെ ആഘോഷ കോലാഹലങ്ങൾക്കിടയ്ക്ക് നമ്മൾ പക്ഷിയുടെ പാട്ട് കേൾക്കാതെ പോകുന്നു. നമ്മൾ ഇന്ന്കണിയൊരുക്കുന്നത് ചന്തയിൽ നിന്നും വാങ്ങിയ വിഷം കലർന്ന വെള്ളരിയും മാങ്ങയും ഉപയോഗിച്ചാണ്‌. കൊന്നപ്പൂവും ഭക്ഷണം കഴിയ്ക്കാനുള്ള വാഴയിലയും വരെ കടകളിൽ ലഭ്യമാണ്‌. അഥവാ അവിടെ മാത്രമേ ഉള്ളൂ. അവർ പറയുന്ന വില കൊടുത്ത് വാങ്ങിയാലേ മലയാളിയ്ക്ക് ഇന്ന് വിഷു ആഘോഷിയ്ക്കാൻ പറ്റൂ.

Source: Google Images
        ഇത് വിഷുവിന്റെ മാത്രം കാര്യമല്ല. നമ്മുടെ മിയ്ക്കവാറും എല്ലാ ആചാരങ്ങളുടേയും കാര്യം ഇതു തന്നെയാണ്‌. മലയാളിയുടെ ഏറ്റവും വലിയ ഐശ്വര്യത്തിന്റെ പ്രതീകം നിറപറയും നിലവിളക്കുമാണ്‌. പറയിൽ നിറയ്ക്കാനുള്ള നെല്ല് പണം കൊടുത്ത് വാങ്ങിയ്ക്കണം (പലപ്പോഴും പറയും അതിൽ നിറയ്ക്കാനുള്ള നെല്ലും വാടകയ്ക്കെടുക്കുകയാണ്പതിവ്). ഓണത്തിന്പൂക്കളമിടാനുള്ള പൂവ് അന്യദേശത്ത് നിന്നും വരണം. ഉദാഹരണങ്ങൾ നിരവധിയാണ്‌.
Source:Google Images

     ഇതിന്റെ ഒരു പ്രധാന കാരണം, ഇവയിൽ പലതും ഇപ്പോൾ വെറും ആചാരങ്ങളോ ആഘോഷങ്ങളോ ആയി മാറിയിരിക്കുന്നു എന്നുള്ളതാണ്‌. ശ്രദ്ധിച്ചാൽ നമുക്ക് ഒരു കാര്യം വ്യക്തമാവും. ഇവിടെയൊക്കെ നമ്മളുപയോഗിക്കുന്ന പലതും പണ്ട് നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ്‌. അതു കൊണ്ട് തന്നെ അവർക്ക് ഇത്തരം ആചാരങ്ങളെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. എന്നാൾ ഇന്നോ... നമ്മുടെ നിത്യജീവിതവും, ഇത്തരം ആചാരങ്ങളും വ്യത്യസ്ത വഴികളിലൂടെയാണ്സഞ്ചരിക്കുന്നത്. അതു കൊണ്ട് തന്നെ, നമ്മൾ ഇതൊക്കെ ആചരിക്കാൻ വേണ്ടി ആചരിക്കുകയും ആഘോഷിക്കാൻ വേണ്ടി ആഘോഷിക്കുകയുമാണ്‌. അപ്പോള്‍ നമുക്ക് ഇവയുടെയൊക്കെ യഥാർത്ഥ അന്ത:സത്ത ഉൾക്കൊള്ളാൻ പറ്റാതെയാവുന്നുആചാരങ്ങളുടെ അന്ത:സത്ത നഷ്ടപ്പെടുമ്പോൾ അവ അനാചാരങ്ങളായി മാറുന്നു.



      വിഷുവും ഓണവുമൊക്കെ വരും തലമുറയ്ക്ക് വെറും അനാചാരങ്ങളായി മാറാതിരിയ്ക്കാൻ, നമ്മുടെ കാർഷിക സംസ്കാരം നില നിർത്താൻ, അതു വഴി ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ഒരു ജനതയെ ഇവിടെ നിലനിർത്താൻ ഒക്കെയുള്ള ശ്രമങ്ങളിലേയ്ക്കാവട്ടെ ഇത്തവണത്തെ വിഷുപ്പുലരിയിൽ നമ്മൾ കണി കണ്ടുണരുന്നത്